Thursday, May 14, 2009

...തെളിനിലാവ്...2

അതോടെ ആ സംസാരം അവിടെ തീര്‍ന്നു.
വൈകിട്ട് ഒരുപാട് വൈകിയിട്ടും അവളെ മുറിയിലേക്ക് കാണാഞ്ഞപ്പോള്‍ അടുക്കളയിലേക്കു ചെന്നു.
ജോലികളെല്ലാം തീര്‍ത്തു അമ്മയും സുമിയും കയറിപ്പോയിരുന്നു.അച്ഛന്‍ പിന്നെ എന്നും നേരത്തെ തന്നെ ഉറങ്ങാന്‍ കയറും.
ഹരി ചെല്ലുമ്പോള്‍ അവിടെ തനിച്ചിരുന്നു കാലിനു ചൂട് പിടിക്കുകയായിരുന്നു മായ.അപ്പോഴാണവന്‍ ആ കാര്യം ഓര്‍ത്തത്‌.ഇത് വരെ അവളോട്‌ വേദനയുണ്ടോ എന്ന് പോലും ചോദിച്ചിട്ടില്ല.ബന്ധു വീട് സന്ദര്‍ശനവും മടക്കയാത്രയുടെ ഒരുക്കങ്ങളും എല്ലാം കൂടെയായപ്പോള്‍ ആ കാര്യം മറന്നു പോയി എന്നതാണ് സത്യം.

പാവം വേദനയും വച്ചുകൊണ്ടാവും തന്റെ കൂടെ നടന്നത്.ശ്രദ്ധിക്കാതിരുന്നത് മോശമായിപ്പോയി.

അവന്‍ പതിയെ അവളുടെ അടുത്തേക്ക് ചെന്നു.
അടുക്കളയില്‍ എപ്പോഴും കാണാറുളള സ്ടൂള്‍ വലിച്ചിട്ടു അതില്‍ കയറിയിരുന്നു. അമ്മയുടെ ഇടക്കാല വിശ്രമ സ്ഥാനമാണ് ആ സ്ടൂള്‍ .

"വേദനയാണോ?"

"ആ കുറച്ചു വേദനയുണ്ട്,കുറെ നടന്നതല്ലേ അതാവും കൂടിയത്"

പകല് ഭാനുമാതിയപ്പചിയുടെ വീട്ടില്‍ പോയിരുന്നു.ബസ്സിറങ്ങിയാല്‍ വീണ്ടും കുറെ ദൂരം നടപ്പുണ്ട് അവരുടെ വീട്ടിലേക്കു.ഒരു ഓട്ടോറിക്ഷ പോലും പോകാത്ത വഴിയും.അത്രയും ദൂരം നടന്നാണ് അവിടെയെത്തിയത്.

"നമുക്ക് നാളെത്തന്നെ ഡോക്ടറെ കാണാം"

"ഓ ..സാരല്യാ ചേട്ടാ...ചൂട് വയ്ക്കുമ്പോ മാറിക്കൊള്ളും"
"ചേട്ടനിവിടിരിക്ക്..ഞാനിതെടുത്തു വച്ചിട്ട് ഇപ്പൊ വരാം"
അവളതൊക്കെ എടുത്തു വയ്ക്കുന്നത് വരെ ഹരി അവിടിരുന്നു.

ഹരിയുടെ സ്നേഹവും കരുതലും കൂടുതലറിയുംതോറും മായ വളരെ സന്തോഷവതിയായി.ലോകത്തിലെ ഏറ്റവും ഭാഗ്യവതി ഇപ്പോള്‍ താനാണെന്ന് അവള്‍ക്കു തോന്നി.അച്ഛനും അമ്മയ്ക്കും സുമിയെക്കാള്‍ കാര്യമാണവളെ.സുമിയാണെങ്കില്‍ ചേച്ചീ ചേച്ചീന്ന് വിളിച്ചു പിന്നീന്ന് മാറില്ല.

"എന്നും ഒരു നല്ല ഭാര്യയും,ഈ വീട്ടിലെ നല്ല മരുമകളുമായിരിക്കും താന്‍..എന്നും ഈ ഭാഗ്യങ്ങളെല്ലാം എന്റെ കൂടെ ഉണ്ടാവണമേ.. " ഉറക്കത്തിലേക്കു വഴുതി വീഴും മുന്‍പ് അവള്‍ ഈശ്വരനോട് അപേക്ഷിച്ചു.


പിറ്റേന്ന് ഹരി ഹോസ്പിറ്റലില്‍ പോകാനായി മായയെ ഒരുപാട് നിര്‍ബന്ദ്ധിച്ചു.പക്ഷെ അവള്‍ കൂടെ ചെല്ലാന്‍ കൂട്ടാക്കിയില്ല.
"ഒന്ന് ചുമ്മായിരി ഹരിയേട്ടാ, അത് പതിയെ മാറിക്കൊള്ളും, ഈ തിരക്കിന്റെ ഇടയില്‍ ഹോസ്പിറ്റലില്‍ പോകാനൊക്കുമോ"

മറ്റന്നാള്‍ ഹരിക്ക് തിരിച്ചു പോകണം.പോരുമ്പോള്‍ അശോകേട്ടനും മറ്റുള്ളവരും കൊണ്ടുചെല്ലേണ്ട സാധനങ്ങളുടെ ഒരു വലിയ ലിസ്റ്റ് തന്നെ കൊടുത്തു വിട്ടിരുന്നു.പോരെന്കില്‍ കല്യാണവും കഴിഞ്ഞാണ് ചെല്ലുന്നത്.

അച്ചാറുകള്‍,ചിപ്സ്,അവലോസ് പൊടി,അങ്ങനെ പോകുന്നു ലിസ്റ്റ്,കൂടാതെ വാങ്ങിയതും പോര.വീട്ടിലുണ്ടാക്കിയത് തന്നെ വേണം.അത് കൊണ്ട് അമ്മയ്ക്കും ,മായക്കും ,സുമിക്കും പിടിപ്പതു പണി തന്നെയുണ്ടായിരുന്നു.

***************************************************************************

പെണ്ണ് കാണാന്‍ ചെന്നപ്പോഴും അവള്‍ക്കു കാലിനു സുഖമില്ലാതിരിക്കുകയായിരുന്നു.ബാത്രൂമില്‍ വീണതാണ്.ഈ ലീവിനെന്കിലും കല്യാണം നടത്തണമെന്ന് എല്ലാവര്ക്കും വാശിയായിരുന്നു.ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.പ്രായം മുപ്പതോളമായി.കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന ആണ്‍ സന്താനവും ,ചെറുമക്കളില്‍ ഏറ്റവും മുതിര്‍ന്ന ആളും ഹരി തന്നെയാണ്.

ജോലികിട്ടി ആദ്യത്തെ ലീവിന് നാട്ടില്‍ വന്നപ്പോള്‍ മുതല്‍ തുടങ്ങിയതാണ്‌ പെണ്ണന്വേഷണം. മുത്തശ്ശിയാണെന്കില് "നിന്റെ കുഞ്ഞിനെ കണ്ടിട്ട് വേണം എനിക്ക് കണ്ണടക്കാന്‍ " എന്നാ ശരണവുമായി നടക്കുകയും.


ഓരോരോ കാരണങ്ങളാല്‍ ഒന്നും ശരിയാകാതെ പോയി.നമുക്കിഷ്ട്ടപ്പെട്ടാല്‍ അവര്‍ക്കെന്തെന്കിലും പ്രശ്നം കാണും,അല്ലെങ്കില്‍ തിരിച്ച് ,അതുമല്ലെന്കില്‍ ജാതക പ്രശ്നം .ഈ ലീവിനും ഒന്നും നടക്കില്ലെന്ന് കരുതിയിരിക്കുമ്പോഴാണ് മായയെപ്പോയിക്കാണുന്നത്.എല്ലാം കൊണ്ടും ഏകദേശം ഒത്തു വന്ന ബന്ധം .

ജാതകം നോക്കി കൃഷ്ണപ്പണിക്കര്‍ പറഞ്ഞു."പതിലെട്ടു പൊരുത്തവും ഒത്തുവന്നിരിക്കുന്നു.ഇത്രയും ചേര്‍ച്ചയുള്ള ജാതകം ഇനി ഒതുകിട്ടിയെന്നു വരില്ല"
പിന്നൊന്നും ആലോചിക്കേണ്ടി വന്നില്ല.എത്രയും പെട്ടെന്ന് കല്യാണം നടത്താനുള്ള തീരുമാനമായി.പക്ഷെ അവളുടെ കാലിന്റെ കാര്യം ഒരു പ്രശ്നമായിരുന്നു.ശരിയായിട്ടു കല്യാണം നടത്താന്‍ നിന്നാല്‍ ലീവ് തീരും.അവസാനം എല്ലാവരും കൂടി ഒരു തീരുമാനത്തിലെത്തി.എത്രയും പെട്ടെന്ന് കല്യാണം നടത്തണം.

കല്യാണം കഴിഞ്ഞു ഇത്രയും ദിവസമായിട്ടും ആരും അതൊട്ട്‌ ശ്രദ്ധിച്ചതുമില്ല , അവളാരോടുമോന്നും പറഞ്ഞതുമില്ല.ആരേയുമറിയിക്കാതെ വേദനയും കൊണ്ട് നടക്കുകയായിരുന്നു പാവം.

യാത്രയാക്കാന്‍ വന്നപ്പോള്‍ എയര്‍പോര്‍ട്ടില്‍ , നിറകണ്ണുകളുമായി താന്‍ നടന്നു നീങ്ങുന്നതും നോക്കി നിന്ന അവളുടെ മുഖമാണിപ്പോഴും മനസ്സില്‍.

"ഹരി സാറിനെ ബോസ്സ് വിളിക്കുന്നു." ഞെട്ടിയുണര്‍ന്നു ബോസ്സിന്റെ ക്യാബിനിലേക്ക്‌ നടക്കുമ്പോള്‍ മനസ്സിനെ നേരെയാക്കാന്‍ പണിപ്പെടുകയായിരുന്നു."തിരികെ റൂമില്‍ ചെന്നിട്ടു ഒന്ന് കൂടി അവളെ വിളിക്കണം ,എടുക്കുന്നില്ലെന്കില്‍ വീട്ടിലെ ലാന്ഡ് ഫോണിലേക്ക് തന്നെ വിളിക്കാം"നടത്തത്തിനിടയില്‍ മനസ്സില്‍ കരുതി.

******************************************************************************************************
തിരികെ സീറ്റിലേക്ക് വന്നിരുന്നു,ഓര്‍മ്മകള്‍ക്കും ചിന്തകള്‍ക്കും ഇടയില്‍ വീണു കിട്ടുന്ന കുറച്ചു സമയം കൊണ്ട് ജോലികള്‍ ചെയ്തു.മനസ്സ് ശരിയല്ലാത്തതിനാല്‍ ആരോടും പതിവുപോലെ കമ്പനിയടിക്കാന്‍ പോയില്ല.യു .എസ്സ് ബേസ്ഡ് കമ്പനിയാനെന്കിലും സറ്റാഫില്‍ കൂടുതല്‍ പേരും മലയാളികളാണ്.അത് കൊണ്ട് എല്ലാവരുമായി നല്ല കമ്പനിയുമാണ്.

എത്രയും പെട്ടെന്ന് റൂമില്‍ തിരിച്ചെത്തിയാല്‍ മതിയെന്നായിരുന്നു മനസ്സില്‍ .സമയം ഇഴഞ്ഞു നീങ്ങുന്നതുപോലെ തോന്നി.നിമിഷങ്ങള്‍ യുഗങ്ങളുടെ ദൈര്‍ഘ്യവുമായ് കടന്നു പൊയ്ക്കൊണ്ടിരുന്നു ......

*************************************************
തുടരും........

Monday, May 11, 2009

...തെളിനിലാവ്...1

ഇവളെന്താ ഫോണെടുക്കാത്തത്..?
രണ്ടു ദിവസമായി വിളിക്കുന്നു.ഒരു മറുപടിയും ഇല്ല.എന്ത് പറ്റിയോ ആവോ..
രണ്ടു ദിവസം മുന്‍പ് വിളിച്ചപ്പോഴും വളരെ സന്തോഷത്തോടെയാ സംസാരിച്ചത്‌.നാളെ വിളിക്കില്ലേ എന്നും ചോദിച്ചിരുന്നു.അതുകൊണ്ട് പിണക്കമോന്നുമായിരിക്കില്ല.
പിന്നെ എന്താവും കാരണം?
ഇനി അസുഖമെന്തെന്കിലും?എയ്.. എങ്കിലും ഫോണെടുക്കുന്നതുകൊണ്‍ടെന്താ?
ഇത്രയും കോള്‍സ് കാണുമ്പോള്‍ തിരിച്ചൊരു മിസ്സ്ഡ് കോളോ,മേസേജോ തന്നാലെന്താ?
എങ്കില്‍ ഞാനിത്രയും വിഷമിക്കുമോ?
അതെങ്ങനാ അന്യ നാട്ടില്‍ വന്നു ഒറ്റയ്ക്ക് കിടന്നു കഷ്ടപ്പെടുന്നവരുടെ വേദന ആര് മനസ്സിലാക്കാന്‍.എല്ലാവര്ക്കും സ്വന്തം കാര്യം മുടക്കം കൂടാതെ നടക്കണം.നമ്മളെപ്പറ്റി ഓര്‍ക്കാന്‍ അവര്‍ക്കെവിടാ സമയം.അമ്മയായാലും ഭാര്യയായാലും ഇക്കാര്യത്തില്‍ ഒരു പോലെ തന്നെ
"ഹരീ..നീ എന്തോര്‍ത്തിരിക്കുവാ?ഇറങ്ങുന്നില്ലേ?"
"ഓരോന്നോര്‍ത്തിരുന്നു സമയം പോയതറിഞ്ഞില്ല ചേട്ടാ. വാ, പോകാം ..ദാ..ഞാനിറങ്ങി "
"ഉം ..നാട്ടില്‍ പോയി വന്നതില്‍ പിന്നെ നിനക്ക് ചിന്ത അല്‍പ്പം കൂടുതലാ...എല്ലാം എനിക്ക് മനസ്സിലാവുന്നുണ്ട് കേട്ടോ.ഞാനും ഈ പ്രായം കഴിഞ്ഞല്ലേ മോനെ ഇവിടെ വരെയെത്തിയത്"
അശോകേട്ടന്‍ കളിയാക്കിയതാണെന്ന് മനസ്സിലായെന്കിലും മറുപടി ഒന്നും പറയാതെ ചിരിച്ചതേയുള്ളൂ.
വാക്കുകള്‍ക്കു ക്ഷാമം അനുഭവപ്പെടുമ്പോഴാണ് പലപ്പോഴും ചിരി വാചാലമാകുന്നത്.
കഴിഞ്ഞ മൂന്നു വര്‍ഷമായി അശോകേട്ടനുമായി ഒരു റൂമിലാണ് താമസം(റൂമെന്നു പറഞ്ഞാല്‍ കമ്പനി വക അപ്പാര്‍ട്ടുമെന്റാണ്) .ജോലി ചെയ്യുന്നതും ഒരേ കമ്പനിയില്‍ തന്നെ.രക്ത ബന്ധങ്ങളെക്കാള്‍ വിലയുള്ള ചില ബന്ധങ്ങളുണ്ടെന്ന് മനസ്സിലായത്‌ അശോകേട്ടനിലൂടെയാണ്. ശരിക്കും സ്വന്തം ചേട്ടനെപ്പോലെ തന്നെയാണ് അശോകേട്ടന്‍.
റൂമില്‍ നിന്നും രണ്ടു മൂന്നു മിനിട്ട് നടന്നാല്‍ ഓഫീസെത്തി.മനസ്സ് കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ എവിടെയൊക്കെയോ പാഞ്ഞു നടന്നതിനാല്‍ ഓഫീസിലെത്തിയത്‌ അറിഞ്ഞില്ല.ആരുടെയൊക്കെയോ "ഗുഡ് മോര്‍ണിംഗ് " വിദൂരതയില്‍ നിന്നെന്നവണ്ണം കാതില്‍ പതിക്കുന്നുണ്ടായിരുന്നു.ആരോടോക്കെയോ യാന്ത്രികമായി മറുപടി പറഞ്ഞുകൊണ്ട് സീറ്റിലേക്ക് ചാഞ്ഞു.കുറച്ചു നേരം കണ്ണടച്ച് കിടന്നു മനസ്സിനെ ,പണിപ്പെട്ടു ഒരു വിധം വഴിക്ക് കൊണ്ട് വന്നു.
തലേന്ന് നല്ല തിരക്കായതിനാല്‍ കുറച്ചു വര്‍ക്കു പെന്റ്റിംങ്ങുന്ട്.അത് തീര്‍ത്തിട്ട് വേണം ഇന്നത്തേത് തുടങ്ങാന്‍.സാധാരണ ഇങ്ങനെ വരാറില്ലാത്തതാണ്.അന്നന്നുള്ള ജോലികള്‍ അന്നന്ന് തന്നെ തീര്‍ക്കുന്നതാണ് ശീലം.ചെറുപ്പത്തിലെ തന്നെ അച്ഛനില്‍ നിന്നും പകര്‍ന്നു കിട്ടിയ സ്വഭാവം.അതിനാലാവണം എല്ലാവര്ക്കും സാധാരണ ഉണ്ടാവാറുള്ള പ്രോബ്ലെംസ് ഒന്നും തന്നെ ബാധിക്കാത്തത്.എവിടെ ആയാലും ,ജീവിതത്തില്‍ ഏത് നിലയിലായാലും മരണം വരെ ജീവിതത്തില്‍ ഉണ്ടാവണമെന്നാഗ്രഹമുള്ള ചില നിഷ്ഠകളുണ്ട്. അതില്‍ ഒരു മാറ്റവും പാടില്ല.
മനസ്സിനെ പറഞ്ഞുണര്‍ത്തി ഫയലുകളുടെ ലോകത്തേക്ക് ഊളിയിട്ടു.പക്ഷെ മനസ്സെന്നും മനസ്സ് തന്നെയാണ്.തലച്ചോറ് പറഞ്ഞു കൊടുക്കുന്ന ബുദ്ധിയെ അത് പോലെ അനുസ്സരിക്കാന്‍ അതിനെന്നും വിമുഖത തന്നെ.അത് അതിന്റെ വഴിയെ പാഞ്ഞു പൊയ്ക്കൊണ്ടിരിക്കും,കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ.
ഇവിടെയും അത് തന്നെ സംഭവിച്ചു.തുറക്കുന്ന ഫയലുകളിലെല്ലാം തെളിയുന്നത്‌ ഒരു മുഖം മാത്രം.തുളുംബിയ നീര്മിഴികളും ,വിറയ്ക്കുന്ന ചുണ്ടുകളുമായി നില്‍ക്കുന്ന അവളുടെ മുഖം.
മടക്കയാത്രക്കുള്ള ടിക്കറ്റ് കണ്‍ഫോം ആയപ്പോള്‍ മുതല്‍ ആ മിഴികള്‍ ഇങ്ങനെയാണ്.എപ്പോഴും ഒരു തിളക്കമുണ്ടാവും ആ കണ്ണുകളില്‍.അടര്‍ന്നു വീഴാന്‍ വെമ്പി നില്‍ക്കുന്ന മിഴിനീര്‍തുള്ളിയുടെ തിളക്കം.പലപ്പോഴും തന്നില്‍ നിന്നും അത് മറച്ചു പിടിക്കാന്‍ അവള്‍ കഷ്ട്ടപ്പെടുന്നുണ്ടായിരുന്നു. പോരുന്നതിനു രണ്ടു ദിവസം മുന്‍പ് അവള്‍ സ്വയം കെട്ടിയുണ്ടാക്കിയ തടയണ പൊട്ടിച്ചു ആ തുള്ളികള്‍ പുറത്തേക്കു ചാലിട്ടൊഴുകി.തന്റെ മുന്‍പില്‍ വച്ച് തന്നെ..
"മായേ ..നീയിങ്ങനെ തുടങ്ങിയാല്‍ ഞാനെന്തു ചെയ്യും."
"എനിക്കിതു താങ്ങാന്‍ പറ്റുന്നില്ല ചേട്ടാ."
"എനിക്ക് വിഷമമില്ലെന്നാണോ നീ കരുതുന്നത്? എന്ന് വച്ച് പോകാതിരിക്കാന്‍ പറ്റുമോ?ഇവിടെ നിന്നിട്ട് എന്ത് ചെയ്യാനാ?നമ്മുടെ കാര്യം മാത്രമാണെങ്കില്‍ കുഴപ്പമില്ലായിരുന്നു.എന്നെ മാത്രം ആശ്രയിച്ചു കഴിയുന്ന മറ്റു മൂന്നു പേര് കൂടിയില്ലേ?സുമിയുടെ കല്യാണം വരെയെന്കിലും എനിക്കവിടെ പിടിച്ചു നിന്നെ പറ്റൂ."
"എനിക്ക് ...എനിക്ക്... എനിക്കതൊക്കെ അറിയാം ചേട്ടാ,എന്നാലും സഹിക്കാന്‍ പറ്റണില്യ..അത് കൊണ്ടാ ഞാന്‍..പെട്ടെന്ന് എന്നെ തനിച്ചാക്കി..........."
"പോടീ പെണ്ണേ ...നിന്നെ തനിച്ചാക്കിയാണോ?എന്റെ മനസ്സ് നിന്റെ കയ്യില്‍ തന്നിട്ടല്ലേ ഞാന്‍ പോണേ?പിന്നെ അച്ഛനും അമ്മയും നിന്നെ സുമിയെപ്പോലെ തന്നെ നോക്കിക്കൊള്ളും.നിനക്കിവിടെ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല..."
" എന്നും വിളിക്കുമോ എന്നെ ?"
"നീയെന്താ കൊച്ചു കുട്ടികളെപ്പോലെ സംസാരിക്കുന്നത്?ചേട്ടന്റെ ബഡ്ജറ്റിനെ പറ്റി വല്ല വിചാരോമുണ്ടോ നിനക്ക്?" (തമാശ പോലെ പറഞ്ഞു)
അവള്‍ ഒന്നും മിണ്ടാതെ വിഷമത്തോടെ തല കുമ്പിട്ടു നിന്നതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.
"ഏയ് ...വിഷമമായോ ? രണ്ടു ദിവസം കൂടുംപോളെന്കിലും വിളിക്കാന്‍ നോക്കാം.ആഴ്ച്ചയില്‍ ഒന്നെന്കിലും ഉറപ്പായും വിളിക്കും.എന്താ പോരെ?"

{അന്നങ്ങനെഅന്നങ്ങനെ പറഞ്ഞെന്കിലും കഴിഞ്ഞ ഒരു മാസമായിട്ട് അവളുടെ ശബ്ദം കേള്‍ക്കാതെ ഒരു ദിവസം പോലും ഉറങ്ങിയിട്ടില്ല.എന്നും വിചാരിക്കും നാളെ വിളിക്കെണ്ടാ എന്ന്.പക്ഷെ വിളിക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല.അവളും എന്നും താന്‍ വിളിക്കുനതും നോക്കിയിരിക്കുമായിരുന്നു.പക്ഷെ കഴിഞ്ഞ രണ്ടു ദിവസമായി ഇങ്ങനെ പറഞ്ഞെന്കിലും കഴിഞ്ഞ ഒരു മാസമായിട്ട് അവളുടെ ശബ്ദം കേള്‍ക്കാതെ ഒരു ദിവസം പോലും ഉറങ്ങിയിട്ടില്ല.എന്നും വിചാരിക്കും നാളെ വിളിക്കെണ്ടാ എന്ന്.പക്ഷെ വിളിക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല.അവളും എന്നും താന്‍ വിളിക്കുനതും നോക്കിയിരിക്കുമായിരുന്നു.പക്ഷെ കഴിഞ്ഞ രണ്ടു ദിവസമായി ഇങ്ങനെ..........}

തുടരും........

Saturday, April 18, 2009

""""""""""എനിക്കെന്റെ ബാല്യം തിരിച്ചുവേണം""""""""""""""""

തിരിയേ നടക്കാന്‍ മോഹമാ വഴിയേ
എന്റെ കൊലുസ്സിന്റെ കൊഞ്ചല്‍ പതിഞ്ഞൊരാ വഴിയേ
ഇന്നും കേള്‍്ക്കാമവിടെയെനിക്കെന്റെ പൊട്ടിച്ചിരികളും
കുഞ്ഞു പരിഭവങ്ങളും.
കണ്ണുനീര്ക്കൊണ്ടു കളിപ്പാട്ടത്തിനു വിലപറഞ്ഞവള്‍്
ഇന്നു കണ്ണീരാല്‍ കഴുകിയുണക്കുന്നാ ഓര്‍മ്മകളെ.
മയിലാന്ജിച്ചാറില്‍് മുക്കിയ കയ്യാല്‍
മുദ്ര കാട്ടിയ ദിനങ്ങളില്‍
ചവിട്ടി നോവിച്ച വേദികളുണ്ടവിടെ,
ഒരു നൂറു പരിഭവം പറഞ്ഞെന്നെ വരവേല്‍ക്കാന്‍.
ഇന്നെനിക്കായ്‌ പൂക്കുന്ന മുല്ലകളില്ലാ തൊടിയില്‍,
ഞാന്‍ പെറുക്കാന്‍ ചെല്ലാഞ്ഞു പരിഭവിച്ചാവാം.
ഇന്നീ കനവിന്റെ പായില്‍ കിടന്നുറങ്ങുംമ്പോഴെന്തിനോ
തിരികേ നടക്കാന്‍ മോഹമെനിക്കാ വഴിയേ.
നഖത്താല്‍ മേക്കാത് കുത്ത്തുന്നോരേട്ടനെ കൊഞ്ഞനംകാട്ടിയോടിയ
വഴിയേ തിരിച്ചുപോകണമിന്നെനിക്കതിനായ്-
എനിക്കെന്റെ ബാല്യം തിരിച്ചുവേണം

Saturday, April 4, 2009

അഗ്നിയെ പ്രണയിച്ച കൂട്ടുകാരിക്ക്

എന്നും അഗ്നിയെ ആയിരുന്നു നിനക്കിഷ്ട്ടം,

അതിന്റെ നിറത്തെയോ?

പ്രകാശത്തെയോ ?

രൗദ്രതയോ ? നീ ഇഷ്ട്ടപ്പെട്ടിരുന്നതെ-

ന്നെനിക്കിന്നുമറിയില്ലാ സത്യം....

അല്ലെങ്കിലും സത്യം മനസ്സിലാക്കാന്‍ ഞാന്‍ എന്നും വൈകി........

അഗ്നിയെക്കുറിച്ചൊരു മഹാകാവ്യം മനസ്സില്‍ക്കുറിച്ച എന്റെ പ്രിയ കൂട്ടുകാരീ...

നിനക്കായ് കുറിക്കട്ടെ ഞാനീ പാഴ്വാക്കുകള്‍.....

പഞ്ച ഭൂതങ്ങളില്‍ ശ്രേഷ്ഠമേറിയതഗ്നിയെന്നു

ഞാനാദ്യമറിഞതു നിന്നിലൂടായിരുന്നു..

എന്റെ മനസ്സിലെ കലുഷതകളെ നീയഗ്നിക്കിരയാക്കിയതു

ഞാന്‍ പോലുമറിയാതായിരുന്നു.....

എല്ലാമറിഞൊരു നന്ദി വാക്കോതുവാന്‍ ഞാനോടിയെത്തിയപ്പോഴെക്കും...

നീയും അഗ്നിയില്‍ ശുധ്ധയായിക്കഴിഞിരുന്നു......

അല്ലെങ്കിലും ഞാന്‍ എന്നും വൈകി എത്തുന്നവളായിരുന്നു........

Wednesday, April 1, 2009

എന്റെ യാത്ര

യാത്രയിലാണു ഞാന്‍...

ആരും തുണയില്ലാത്ത എന്റെ കന്നിയാത്ര..

കൂടെക്കരുതണമെന്നു കരുതിയ പലതും,

എന്നും കൂടെയുണ്‍ടാവണ‍മെന്നു ആശിച്ച പലരെയും...

പിരിഞ്ഞുള്ള യാത്ര...

ഈ വിരസതയില്‍ ഞാനിതാവീണ്‍ടുമെന്നോര്‍മ്മതന്‍

കണക്കു പുസ്തകം തുറക്കുന്നു....

ആദ്യതാളില്‍ കാണാം നമുക്കതിന്‍-

ഉള്ളടക്കമന്വര്‍ത്ഥമാക്കുമീവരികള്‍:-

" അന്യര്‍ക്കു പ്രവേശനമില്ല"...

അന്യനല്ലാത്തൊരാളിന്റെ പേരിതിലെന്തെ ഞാന്‍ കുറിക്കാതെപോയി?

ഒരിക്കലീ പുസ്തകതാളുകള്‍ ചികഞ്ഞെന്റെ-

പേരിതിലില്ലെന്നു പറഞ്ഞെന്നോടു പിണങ്ങി

പ്പിരിഞ്ഞതു നീയായിരുന്നല്ലൊ?

അന്നതിനുത്തരം നിനക്കെന്നപോലെനിക്കും അറിയില്ലായിരുന്നു...

ഇന്നിതാ ഈ വഴിമധ്യെയെനിക്കതിനുത്തരം കിട്ടിയിരിക്കുന്നു‍,,

"നിന്നെ മറക്കില്ലെന്നുറപ്പുണ്‍ടായിരുന്നെനിക്കെന്നും"

അല്ലെങ്കിലിന്നു ഞാനീ യാത്രയിലൊരിക്കലും നിന്നെക്കുറിച്ചോര്‍ക്കില്ലായിരുന്നല്ലൊ?

Thursday, February 26, 2009

അറിയാതെ പോയത്

പറയുവാനേറെയുണ്ടെങ്കിലും പിരിയുവാന്‍ സമയമായി,
ഇനിയില്ല നമുക്കൊരു നിമിഷവും സ്വന്തമായി
പറയാതെ പോകുവാന്‍ വയ്യെനിക്കെന്നാല്‍-
പറയുവാനുമാവില്ല കൂട്ടുകാരാ
പറയാത്തതൊക്കെയൊരു മയില്‍പ്പീലിപൊലെയെന്‍-
മനസ്സാം പുസ്തകത്താളില്‍ മയങ്ങുന്നു.
നീയൊരിക്കലും വരക്കാത്ത ചിത്രങളില്‍-
ഞാന്‍ കാണുവാന്‍ കൊതിച്ചനിറങ്ങളുണ്ടെന്ന്
അറിയാതെ പോയി നീ, പറയുവാന്‍ ഞാനും മറന്നു
ഒരുമിച്ചു നടന്നൊരാ നിമിഷങ്ങളിലെന്നോ
അറിയാതെ നിന്നെ ഞാന്‍ സ്നേഹിച്ചുപോയി.
കാലം നിറം ചേര്‍ത്തൊരീ ഓര്‍മ്മകളെല്ലാം
മയങുമെന്‍ മനസ്സാചിപ്പിയിലെന്നും
കാലം കൊരുകുന്ന മറവികള്‍ക്കുള്ളില്‍ഒരുപാടോര്‍മ്മകള്‍ അലിഞ്ഞു തീരും
അതിലൊരു പഴങ്കഥയായ് ഞാനുമെന് ഓര്‍മ്മകളും
ഒരിക്കലെന്നോര്‍മ്മയില്‍ നിന്‍ മിഴിനീരു വീണീ അക്ഷരമുത്തുകള്‍ മായാന്‍ തുടങ്ങുമ്പോള്
‍അന്നു നീ കുറിക്കണമൊരു സാക്ഷ്യപത്രമെന്‍-സ്നേഹവും ഞാനും സത്യമായിരുനെന്ന്....